Friday, October 7, 2011

അപകട പരമ്പര: ഒന്നാം ലക്കം

നിനക്ക് ഓര്‍മയുണ്ടോ എന്നെനിക്കറിയില്ല. അന്ന് ഞാന്‍ ആനയാംകുന്ന് ജി.എല്‍.പി.എസ്. നാല് ബി വിദ്യാര്‍ഥി. മധ്യവേനലവധിക്ക് സ്കുള്‍ പൂട്ടിയിരുന്ന അവധിവസങ്ങളിലൊന്നാണ് അത്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു...................
വീടിനടുത്ത കശുമാവിന്‍ തോട്ടങ്ങള്‍ പൂത്തുലഞ്ഞ വസന്തകാലം, കൗമാര കൂതൂഹലതകളും അങ്ങിനെ തന്നെ നില്‍ക്കുന്നു. പഴുത്ത് തുടുത്ത കശുമാങ്ങകളും അണ്ടിയും; കാശിന് മുട്ടില്ലാത്ത കൗമാരം സമ്മാനിച്ചു. കുട്ടുകാരായ മുഹമ്മദും മുജീബും അഷ്കറും നസീബുമുണ്ടായിരുന്നു.
അന്നൊക്കെ ഗ്രാമങ്ങളിലെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു അത്. എങ്ങിനെയെങ്കിലും ‘നാലണ’ കൈക്കലാക്കി സൈക്കിള്‍ വാടകക്കെടുക്കുക. എനിക്കാണെങ്കില്‍ വളരെ വലുതായിട്ടും സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലായിരുന്നു. അണ്ടി വിറ്റ പൈസയുമായി മോയിന്‍കുട്ട്യാക്കാന്‍െറ കടയില്‍ പോയി സൈക്കിള്‍ വാടകക്കെടുക്കാന്‍ തീരീമാനിച്ചത് അന്നേ സൂത്രശാലിയായിരുന്ന നസീബ് പറഞ്ഞിട്ടാണ്. അവന് ചെറുപ്പത്തിലേ വണ്ടി പഠിച്ചിട്ടുണ്ട്. കൂടാതെ അവന പണ്ട് താമസിച്ചിരുന്ന കുറ്റിപ്പറമ്പിലാണ് മോയിന്‍കുട്ട്യാക്കയുടെ വീട്. അവര്‍ തമ്മില്‍ പരിചയക്കാരായതിനാല്‍ സമയം അല്‍പം വൈകിയാല്‍ കാശ് കൂടുതല്‍ കൊടുക്കുകയും വേണ്ട.
അന്ന് ഞങ്ങള്‍ക്ക് കിട്ടിയത് ഒരു പച്ച അര വണ്ടിയാണ്. പ്രത്യേകം പറയേണ്ട ചില കാര്യങ്ങളുണ്ട്. മോയിന്‍കുട്ട്യാക്കയുടെ സൈക്കിളിന് ബ്രേക്ക് എന്ന ‘സംഭവം’ ഉണ്ടാകാറില്ല. ഹാന്‍ഡിലാണെങ്കില്‍ ഭയങ്കര ലൂസും. പിന്നെയും എന്തൊകെകയോ ഗുണ ഗണങ്ങള്‍ ഉള്ളതായിരുന്നു ആ സൈക്കിളുകള്‍.
പുതിയ തലമുറയിലെ വായനക്കാര്‍ക്ക് ‘അരവണ്ടി’ എന്ന് പറഞ്ഞാല്‍ അറിയുമോ ആവോ? എന്തായാലും സാധാരണ ഹീറോ സൈക്കളിന്‍െറ തൊട്ട് തഴെ വലിപ്പമുള്ള ഒന്ന്. പില്‍ക്കാലത്ത് പ്രചാരമുണ്ടായിരുന്ന ‘റെയ്ഞ്ചര്‍’ സൈക്കിള്‍ ആ വലിപ്പത്തിലുള്ളതായിരുന്നു.
ഞങ്ങള്‍ക്ക് കിട്ടിയ സൈക്കിളുമായി ആനയാംകുന്നില്‍ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുന്ന വഴിയിലുള്ള കുറ്റിപ്പറമ്പ് ഭാഗത്തേക്ക് പോയി. കാരമൂല ജംങ്ഷന്‍ എന്നറിയപ്പെടുന്ന കയറ്റത്തിലാണ് സൈക്കിള്‍ കട. സുഹൃത്തുക്കളായ അന്‍സാറിന്‍െറയും നാസറിന്‍െറയും വീട് അതിനടുത്താണ്. കാരമുല ജംങ്ഷനിലെ കയറ്റം കഴിഞ്ഞ് വരുന്ന ഇറക്കമാണ് തൂങ്ങലില്‍ എന്ന സ്ഥലം. അന്ന് ആ സ്ഥലമൊക്ക വിചനമായിരുന്നു. ഒരു ഭാഗത്ത് മുഴുവന്‍ വയല്‍. മറുഭോഗത്ത് അന്നൊരു ക്രഷര്‍ ഉണ്ടായിരുന്നു. ഇന്നതെല്ലാം പോയി നിറയെ വീടായി.
ഞങ്ങളുടെ സൈക്കിള്‍ പഠനം ആരംഭിച്ചു. നസീബിന് മാത്രം ഓടിക്കാനറിയാം. ആദ്യ ചുറ്റില്‍ അവന്‍ പിറകില്‍ നിന്ന് വണ്ടി പിടിച്ചിരുന്നു. മുഹമ്മദ് പെട്ടന്ന് പഠിച്ചു. മുജീബിന് ഉയരം കുറവായതിനാല്‍ അവന് പിന്നീട് ചെറിയ കാല്‍ വണ്ടി എടുത്തിട്ട് പഠിക്കാമെന്നായിരുന്നു നസീബിന്‍െറ അഭിപ്രായം. ഞാന്‍ ആദ്യ രണ്ട് മൂന്ന് തവണകളിലായി മറിഞ്ഞുവീണെങ്കിലും ഒരു വിധം ഓടിക്കുമെന്നായി. ആത്മവിശ്വാസത്തിന്‍െറ ധാരാളിതം കൊണ്ടോ വാടക സമയം നഷ്ടമാകുമെന്ന ഭയത്താലോ എന്നറിയില്ല, ആരോടും മിണ്ടാതെ ഞാന്‍ സൈക്കിളെടുത്ത് തനിച്ച് ഒറ്റ പോക്ക്. തൂങ്ങലിലെ ഇറക്കത്തില്‍ നിന്ന് കുറ്റിപ്പറമ്പ് ഭാഗത്തേക്കുള്ള റോഡിലാണ് പോയത്. ആരും ഒന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. പിടി വിട്ട് പോകുന്നത് അറിയുന്നുണ്ടായിരുന്നു. ഉള്ളിലൊരു ആളല്‍ തലപൊക്കി. ഉറക്കെ നിലവിളിക്കാതിരിക്കാന്‍ വഴിയില്ല. അന്നേ എനിക്ക് ഭയങ്കര ‘ധൈര്യ’മായിരുന്നു. സൈക്കിള്‍ നേരെ ചെന്ന് നിന്നത് സുമാര്‍ ഒന്നരയാളുടെ താഴ്ചയിലുള്ള വയലില്‍. സൈക്കിളിന്‍െറ കൂടെ ഈ പാവവും അത കിടക്കുന്നു വയിലില്‍.
വയലിലേക്കുള്ള വീഴ്ചയിലാണ് ആദ്യമായി എന്‍െറ കൈ പൊട്ടിയത്. വീഴ്ചയുടെ ആഘാതത്തില്‍ കൈ പൊട്ടിയതറിഞ്ഞിട്ടണോ എന്നറിയില്ല എന്‍െറ ബോധം പോയി. കൂട്ടുകാരും സ്ഥലം കാലിയാക്കിയിരുന്നു.
വഴിയേ വന്ന ജീപ്പിലുള്ളവര്‍ ആരോ എന്നെ എടുത്ത് മുക്കത്തെ അസ്ഥിരോഗ വിദഗ്ധനായ ഗോപാലകൃഷ്ണ ഡോക്ടറുടെ സമീപത്തെത്തിച്ചു. പിന്നെ എല്ലാം സിനിമയിലെ പോലെ......കരച്ചിലും .....പിഴിച്ചിലും ബഹളവും; അങ്ങിനെ അങ്ങിനെ.................
അന്ന് തുടങ്ങിയ വീഴ്ചകളാണ് ഇന്നും അനസ്യൂതം തുടരുന്നു.......................എല്ലാം ഇരുചക്ര വാഹനങ്ങളില്‍ തന്നെ.