പത്രമാഫീസില്‍ കാത്തുകിടന്നത് മരണത്തിന്റെ വാര്‍ത്തകള്‍ക്ക് വേണ്ടിയാണ്. രണ്ടാം പാദത്തില്‍ ജോലി തീര്‍ത്ത് മടങ്ങാന്‍ വൈകിയാല്‍ അമ്മക്കുള്ള മരുന്ന് തെറ്റും. പെട്ടെന്നേതെങ്കിലും ചരമക്കുറിപ്പുകളെത്തിയാല്‍ പത്തരക്കുള്ള വണ്ടിയില്‍ വീട്ടിലെത്താം. മരണങ്ങളൊന്നും നടക്കാത്ത ലോകത്തെ കുറിച്ച് ചിന്തിച്ചത് പത്രത്തിലെ ചരമ പേജിന്റെ ദാരിദ്യ്രത്തെ കുറിച്ചോര്‍ത്തപ്പോഴാണ്.
ഒപ്പം ഈ ആഴ്ച മുഴുവനും താനാണല്ലോ ചരമകോളം ചെയ്യേണ്ടതെന്ന ഖിന്നതയും.
മുറതെറ്റാതെ മരുന്ന് കഴിക്കുന്ന അമ്മയെ കുറിച്ച് ചിന്തിക്കുന്നതോടൊപ്പം സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിന്റെ ആഴത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് പുതിയൊരു മരണ വൃത്താന്തം വന്നത്.
ഫോട്ടോ ഇല്ലാത്തതില്‍ നീരസം തോന്നി.
വിവരങ്ങള്‍ അടുക്കി വെക്കുന്നതിനിടയില്‍, മക്കളുടെ പേരിന്റെ കൂടെ സ്വന്തം പേരും ജോലിയും.