Thursday, September 3, 2009

ഓര്‍മ്മപ്പുഴയിലെ ഓളങ്ങള്‍



ജൂണിലെ കോരിച്ചൊരിയുന്ന മഴയത്ത് പാടവരമ്പുകള്‍ കടന്ന് ചെറിയ സ്കൂളിന്റെ അരികിലൂടെ വേണം വല്ല്യസ്കൂളിലെത്താന്‍.
ഏഴാം ക്ലാസില്‍ നിന്നും ഏട്ടിലേക്ക് ജയിച്ചതാണ്. ഇതുവരെ പഠിച്ച ഗവ: എല്‍.പി സ്കൂളിലെ ചോര്‍ന്നൊലിക്കുന്ന ഒലപ്പുര ഇന്നും ഓര്‍മ്മതെറ്റായി ബാക്കി നില്‍ക്കുന്നുണ്ട്.
മുതിര്‍ന്നവരുടെ ഇടയില്‍ കൊച്ചു പയ്യനായി പതുങ്ങിയിരിക്കുന്നതിന്റെ ആളലുണ്ട്; അകത്ത് നെഞ്ചിന്‍ കൂട്ടില്‍. പുത്തനുടുപ്പും പുസ്തകകെട്ടും നല്‍കുന്ന പരിമളമോര്‍ക്കുമ്പോള്‍ ആ ഭീതി മാഞ്ഞുപോകുന്നു. തുലാമഴയിലെ ഇളവെയില്‍ പോലെ.
രവിക്ക് ഒരു കുടയുണ്ടായിരുന്നു. മടക്കിക്കുടയുടെ അകശീലയില്‍ വെള്ള അക്ഷരത്തില്‍ അവന്റെ പേര്; ഉള്ളില്‍ മായാതെ.... കിടന്നു.
ഏഴിലെ പോലല്ല എട്ടില്‍, കാത് പൊന്നാക്കുന്ന കണക്കിന്റെ വാര്യര് മാഷ്; ഇംഗ്ലീഷിന്റെ മാത്യൂ സാറ്... സ്കൂള്‍ തുറക്കലിന്റെ തലേന്നും അയലത്തെ ചേച്ചി പേടിപ്പിച്ചിരുന്നു; ട്യൂഷന് പോയപ്പോള്‍.
മധ്യവേനലവധിക്ക് രവിയുടെ കൂടെ കശുമാങ്ങ പെറുക്കാനെന്ന നാട്യത്തില്‍ അയലത്തെ കുന്നിന്‍ പുറത്ത് പോയി അണ്ടി കട്ടതിനാണ് ആദ്യമായി അമ്മയുടെ അടി കിട്ടിയത്. അന്ന് പക്ഷെ അവന്റെ കണ്ണ് നിറഞ്ഞത് എന്തിനായിരുന്നു; അടി കിട്ടിയത് അവനല്ലല്ലോ.........?
കോരിച്ചൊരിയുന്ന മഴയായിരുന്നു, മെയ്മാസത്തിന്റെ അവസാന രാത്രിയില്‍. അന്ന് രാവിലെ കൂട്ടുകാരോടൊത്ത് പുഴയില്‍ മുങ്ങാംകുഴിയിട്ടപ്പോഴൊക്കെ രവിയായിരുന്നു വിജയി. അവന്‍ എത്രനേരം വേണമെങ്കിലും ശ്വാസം പിടിച്ച് വെള്ളത്തില്‍ മുങ്ങിക്കിടക്കും. കൂട്ടുകാരില്‍ പലരും അവനെ അസൂസയയോടെയോ ശത്രുതയോടെയോ കണ്ടു.
സ്കൂള്‍ തുറക്കലിന്റെ ആവേശത്താല്‍ അന്നത്തെ ഉറക്കം മഴ കട്ടെടുത്തു. എങ്ങിനെയെങ്കിലും നേരം വെളുത്താല്‍ മതിയായിരുന്നു. പുല്‍ചാടികളോട് കിന്നാരം പറഞ്ഞ് നടവരമ്പ് കടക്കാനുള്ള ഊറ്റം മനസ്സില്‍ കൊടുമ്പിരി കൊണ്ടു.
പതിവിന് വിപരീതമായി നേരത്തേ എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറുമ്പോള്‍ അമ്മയുടെ ചുണ്ടില്‍ പുഞ്ചിരി മിന്നി മറഞ്ഞിരുന്നു. അപ്പോള്‍ ആ മുഖത്തെ ഭാവം തിരിച്ചറിയാനുള്ള പ്രായമായില്ല എന്ന് കരുതി. പക്ഷെ, ഇന്നും അറിയില്ല ആ ചിരിയുടെ അര്‍ഥം. മൊണാലിസയുടെ ഭാവമായിരുന്നു അതെന്ന് പിന്നീടെപ്പോഴോ തോന്നിയിരുന്നു. എങ്കിലും ഓരോ തവണ ഈ വിചാരം കടന്ന് പോകുമ്പോഴും ഉള്ളിലൊരു ആളലാണ്.... എന്തിനെന്നറിയാത്തൊരു കാളിച്ച.
മഴക്കല്‍പം ശമനമുണ്ടായിരുന്നു.
ഏറെ കാത്തതിന് ശേഷമാണ് രവി വന്നത്. അമ്മ പിറകിലെന്തോ വിളിച്ച് പറയുന്നത് കേള്‍ക്കാതെ ഓടി. രണ്ടാളും കൂടി ഒരു കുടച്ചോട്ടില്‍ ഞെരുങ്ങിനീങ്ങിയത് വെറും കൌതുകത്തിന് വേണ്ടിയായിരുന്നു.
മുണ്ടിത്തോടിനടുത്തെത്തിയപ്പോള്‍ കണ്ടു, രാത്രി മഴയില്‍ പാടം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. തോടും പാടവും ഒന്നായി....
അകലെ ഏതോ മലയില്‍ ഉരുള്‍ പൊട്ടിയതിനെ കുറിച്ച് മുതിര്‍ന്നവര്‍ അതിശയോക്തി കലര്‍ത്തി സംസാരിക്കുന്നു. വെള്ളം കണ്ടപ്പോള്‍ രവിയുടെ ഉള്ള് തുടിക്കുന്നത് അടുത്ത് നിന്നാല്‍ കേള്‍ക്കാമായിരുന്നു. തൊട്ടടുത്തൊരു ഓലപ്പുരയില്‍ പുസ്തകക്കെട്ടും വസ്ത്രവും ഒതുക്കി വച്ച് രവി എന്നെ അവയുടെ കാവലിനേല്‍പ്പിച്ച് വെള്ളത്തിലേക്ക് ചാടി.
മുതിര്‍ന്നവരാരും അവനെ വഴക്ക് പറയില്ല, കാരണം അവരേക്കാള്‍ മികച്ച നീന്തല്‍ക്കാരനായിരുന്നു രവി. വെള്ളത്തിന്റെ കളിക്കൂട്ടുകാരന്‍ എന്നോ.........?
ആ മഴക്കാലത്ത്, മധ്യവേനലവധി കഴിഞ്ഞ് വെള്ളമിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും സ്കൂള്‍ തുറന്നില്ല. എട്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ വിയോഗം ആ ഗ്രാമത്തെ നടുക്കിയിരുന്നു.
ദുഖാചരണങ്ങള്‍ക്കൊടുവില്‍ മറ്റൊരു ചാറ്റല്‍ മഴയത്ത് തനിയെ, വഴുതുന്ന നടവരമ്പിലൂടെ നടക്കുമ്പോള്‍ തനിച്ചായിരുന്നില്ല. ആ പഴയ മടക്കിക്കുട എങ്ങിനെയോ എന്റേതായി കൂടെയുണ്ടായിരുന്നു. മറവിയുടെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടാതെ....

വറുതിയാഘാഷത്തിന്റെ ഓര്‍മ്മയോണം


ഓര്‍മ്മപ്പുഴുടെ ഓളങ്ങളില്‍ അണയാതെ കത്തുന്ന മുട്ടവിളക്കാണ് കവിക്ക് ഓണക്കാലം. ഉത്രാടരാത്രിയില്‍, ചങ്ങരംകുളം ഓണച്ചന്ത കഴിഞ്ഞ് അചഛന്‍ വരുന്നതും കാത്തിരിക്കും; രാവേറെ വൈകിയാലും രാക്കിളിപ്പാട്ട് പാടിയാലും, ആ കയ്യിലെ കോടിപ്പൊതിക്കായി. കുറവന്‍മാര്‍ എങ്ങുനിന്നോ കൊണ്ട് വരുന്ന വിലകുറഞ്ഞ സീടി തുണിയാണ് കോടിയുടുപ്പുകള്‍; മറ്റാരുടേയോ അളവില്‍ തയ്ച്ചത്. ചിലപ്പോള്‍ വലുത് മറ്റ് ചിലപ്പോള്‍ ചെറുത്. ഒരിക്കലും പാകമാത്ത ഒരു കോടിയുടുപ്പിനായുള്ള കാത്തിരിപ്പ്, അതുമൊരു ഓണമായിരുന്നു. വറുതിയെ ആഘോഷമാക്കുന്ന ഓണക്കാലം.
ഓണമുണ്ണാനില്ലാത്ത നോവിലും
പൂവിറുക്കാന്‍ മറക്കാത്ത ശൈശവം
കോടിമുണ്ടും കിനാവുമില്ലെങ്കിലും
മാബലിപ്പാട്ടുമൂളും കിഷോരകം.
കവി ബാല്യത്തിന്റെ കാവ്യ ശീലുകള്‍.
കോടിയുടുപ്പിന്റെ പുതുഗന്ധം, പറയാന്‍മാത്രം തങ്ങിനില്‍ക്കുന്നില്ല ഈ നരകയറിയ ഓര്‍മ്മയില്‍. പക്ഷെ, കൈതപ്പൂ മണക്കുന്ന അമ്മയുടെ പഴയ നേര്യത്....ആ ഓര്‍മ്മ മുറിയുകയാണ്.
...ഓണം കഴിഞ്ഞ് ഒന്നലക്കിയാല്‍ തീരുന്നതായിരുന്നു ഓണണക്കോടിയുടെ നിറവും അതിന്റെ കഞ്ഞിപ്പശ മണവും. എന്നാലും അത് കൂടി വേണ്ടിയിരുന്നു ആ വറുതിയോണം പൂര്‍ത്തിയാകാന്‍.
കവി ആലങ്കോട് ലീലാ കൃഷ്ണന് വറുതിക്കാലത്തിന്റെ ഓണയോര്‍മ്മയിലാണ് മുക്കുറ്റിമുല്ലയുടെ പരിമളം. കര്‍ക്കിടക വറുതിയുടെ പെരുമഴക്കാലവും പുത്തരിക്കൊഴുത്തും കഴിഞ്ഞ് വന്നെത്തുന്ന തൃക്കാക്കരയപ്പന്റെ, ഓണ വസന്തത്തിന്റെ, വറുതിയോര്‍മ്മയുടെ......... അങ്ങിനെയങ്ങിനെ എന്തെല്ലാമോ ആണ് ഓര്‍മ്മയോണങ്ങള്‍.
വീട്ടുമുറ്റവും തൊടിയും പഞ്ചാരമണലിന്റെ നീണ്ട തെങ്ങിന്‍ തോപ്പുകളായിരുന്ന കുട്ടിക്കാലത്ത് തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ മാന്ദ്രക്കുന്നിലെ കുറുക്കന്‍ മടയില്‍ പോയി ചുവന്ന പശമണ്ണ് ശേഖരിച്ച് തനിയെ നടന്നത് സാഹസികതയായി തോന്നിയതേയില്ല അന്ന്. ഇന്ന് മക്കള്‍ക്ക് തൃക്കാക്കരയപ്പനെ കടയില്‍ നിന്ന് വാങ്ങികൊടുക്കുമ്പോള്‍ ഏകാന്തമായൊരാനന്ദം തോന്നുന്നു.
കാര്‍ഷികോല്‍സവമാണത് വ്യാപാരോല്‍സവമല്ല. പ്രകൃതിയുമായി സഹശയനം നടത്തുന്നത്. മണ്ണും മനുഷ്യനും ഒന്നാവുന്ന ഓണം. പാട്ടും ആട്ടവും വരയും എല്ലാമടങ്ങുന്ന ഗ്രാമീണ മനുഷ്യന്റെ പച്ചയാവിഷിക്കാരമായിരുന്ന ആ ഓണം... കവി ഭാവന അന്നത്തെ നിറഞ്ഞ നിളാ നദിയായി.
തുമ്പയും തുളസിയും കണ്ണാന്തളിയും കാക്കപ്പൂവും തീര്‍ക്കുന്ന ഓണവസന്തത്തിലേക്ക് ഓടിയിറങ്ങുന്ന കുട്ടിക്കാലം സ്വമേധയാല്‍ ഓണമായിത്തീരുന്ന ഓര്‍മ്മയോണം.
തുമ്പിതുള്ളലില്‍ സ്വയം തുമ്പിയായി മാറുന്ന പെണ്‍കുട്ടി, പ്രകൃതിയും മനുഷ്യനും ഒന്നായിത്തീരുന്ന നാട്ടുല്‍സവം. പറഞ്ഞും പാടിയും എഴുതിയും നാട്ടുല്‍സവത്തിന്റെ പോയകാല മേച്ചില്‍പ്പുറങ്ങളില്‍ മലയാളിയെ മേയാന്‍വിട്ട കവിയുടെ ഓണയോര്‍മ്മകള്‍.
തന്റെ വീടിന് പത്തായപ്പുരയില്ലായിരുന്നെന്ന് കവിയോര്‍ക്കുന്നുണ്ട്. എന്നാല്‍ ഓര്‍മ്മപ്പത്തായത്തില്‍ ഓണസദ്യയും പപ്പടം കാച്ചലും നിറയൌവനത്തോടെ തളിരിട്ടുനില്‍ക്കുന്നു.
പത്തായമോ പത്തായപ്പുരയോ അതില്‍ പുത്തരിയോ ഇല്ലാത്ത വീട്ടിലെ ബാലന്റെ ഓര്‍മ്മയോണത്തില്‍ പൂപാട്ടും ആര്‍പ്പുവിളിയും ആട്ടക്കളവും പകിട കളിയും ഓണത്തല്ലുമെല്ലാം നിറയുന്നുണ്ട്.
ഓണക്കാഴ്ച്ചക്കായി വിളയിക്കുന്ന ഓണവാഴയൊരു കണക്കായിരുന്നു; പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച മലയാളിയുടെ കൃഷിക്കണക്ക്. ഓണക്കാലത്തേക്ക് മാത്രം വിളയിക്കുന്ന ഓണവാഴകള്‍, തൃത്താല മണപ്പുറത്ത് പ്രകൃതി ചാര്‍ത്തിയ കൊടിതോരണങ്ങളായി പഴുത്തും പച്ചച്ചും നിന്നത് ഇന്നും ഓണത്തിന്റെ പുഴയോര്‍മ്മയായുണ്ട്. ആനക്കൊമ്പ് പോലത്തെ മുഴുത്ത മാണൂര്‍ക്കായകളും ശോശിച്ച രാമന്‍ കുലകളും കൊയ്ത് പുഴയിറമ്പിലൂടെ ആര്‍പ്പേ വിളിച്ച് തമ്പ്രാന്റെ കെട്ടിലേക്ക് കാഴ്ച്ചക്കുല കാണിക്കാന്‍ പോകുന്ന അടിയാളരുടെ എണ്ണക്കറ്പ്പുള്ള മേനയഴകും ഓര്‍മ്മയാണ്.
പഴയകാല ഓണ ഫലിതങ്ങളുലൊന്ന് കവി ഓര്‍ത്തെടുത്തു. ഓണ സദ്യയിലെ പ്രമാദമായ പഴപ്രഥമന്‍ കഴിച്ച ഉണ്ണിനമ്പൂരി ഊണിന് ശേഷം ഏമ്പക്കത്തോടൊപ്പം പറഞ്ഞത് 'വാഴക്കൊരു നന കുറഞ്ഞു' എന്നായിരുന്നു.
ചിങ്ങത്തില്‍ കൊയ്യാന്‍ പാകത്തില്‍ വിത്തെറിയുന്ന ഒന്നോ രണ്ടോ കണ്ടം അത്തം പിറന്നാല്‍ കൊയ്ത് മെതിച്ച് കുത്തിയെടുക്കുന്ന പുത്തരിയൊരു പ്രതീകമാണ്, പുതിയ കാര്‍ഷിക വര്‍ഷത്തിന്റെ. ഇങ്ങിനെ കൊയ്ത്ത് കഴിഞ്ഞതും കൊയ്യാത്തതുമായ വയല്‍ നിലങ്ങളിലൂടെയാണ് മാവേലി വന്നെത്തിയിരുന്നത്.
പകുതി കൊയ്തതും കൊയ്യാത്തതുമായ പാടവരമ്പിലൂടെ മലയാളിയുടെ മരിക്കാത്ത രാജാവിന്റെ എഴുന്നള്ളത്ത് ഇന്നും സങ്കല്‍പ്പിക്കാനാവുന്നുണ്ട് കവിക്ക്; കോണ്‍ക്രീറ്റ് കാടുകള്‍ക്കരികിലൂടാണെങ്കിലും...
കളിയോണങ്ങളുടെ കളിയും കാര്യവും കാലാതീതമായി
ബാക്കിയാക്കുന്നതാണ് മാവേലിനാടിന്റെ ഓണാഘോഷം. എം.ടിയുടെ നാലുകെട്ടിലെ പകിട കളിക്കാരന്‍ കോന്തുണ്ണി നായര്‍ സ്മാരക പകിട കളി ക്ലബ്ബിന്റെ അമരക്കാരനായിരുന്ന കുഞ്ഞാനിക്കയുടെ പകിടയേറ് അത്തരത്തിലൊരു സ്മരണയാണ്. കൂടല്ലൂരിന്റെ കഥാകരന്‍ എം.ടിയാണ് കവിക്കീ കളിയാശാനെ പരിജയപ്പെടുത്തിയത്. ആരും വിജയികളാകാത്ത ഓണത്തല്ലില്‍ തുല്യ ശക്തികളായ കല്ലേപാടം ആലി അഹമ്മദും കടമ്പൂര് അച്ചു മൂത്തനും തമ്മിലാണോ അടി എന്നന്വേഷിച്ചിരുന്ന കാലം ഏറെ വിദൂരത്തിലല്ലാതെ കവിയുള്ളത്തിലുണ്ട്. വരവൂര്‍ സെയ്താലിയും വെട്ടിക്കാട്ടീരി കുഞ്ഞാലനും കാവശേãരി ഗോപാലന്‍ നായരും കൃസ്താനിയായ ഉതുപ്പുരു കാക്കുവും തവിടുകാരന്‍ കണ്ടയും.... പേരുകള്‍ നീണ്ടു പോകുന്നു ആ ഓര്‍മ്മയോണത്തിലെ കളിയരങ്ങില്‍ .
ഇത്തവണ പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെത്തുന്ന ഓണത്തപ്പന് നോമ്പ് തുറബാങ്കിന്റെ തൂശനിലയിലായിരിക്കും സദ്യ വിളമ്പുന്നത്. മാബലിയപ്രജകള്‍ മുന്‍പും ഓണസദ്യകൊടുത്ത് നോമ്പ്കാരെ സല്‍ക്കരിച്ചത് ആ നല്ലയോണത്തിന്റെ കാവ്യ സൌന്ദര്യമാണ് കവിക്ക്.
ആദ്യപ്രവാസിയായ മാവേലിയുടെ ഓര്‍മ്മയോണത്തിന്റെ പ്രവാസമനസ്
ആരെങ്കിലും മറന്നാലും പ്രകൃതിയിലെ കുഞ്ഞുചെടി പോലും പൂക്കുന്ന ഓണവസന്തത്തെ അമ്മ ഭൂമിക്കും ഓണനിലാവിന്റെ ആകാശത്തിനും മറക്കാനാവില്ല.
എത്ര പൂവുകള്‍ ശ്യാമാംഭരങ്ങളില്‍
ചിത്രചന്ദ്രികാ രാവിന്‍ നിലാക്കളം
അത്തമുറ്റത്തൊരുണ്ണിയുണ്ടങ്ങനെ
ചിത്തിരക്ക് പൂചാര്‍ത്തുമാറങ്ങനെ...